പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാലം കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്നത്.
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നിപകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാം പടി തുറന്നു കൊടുത്തു. മകരവിളക്കു കാലത്തെ പൂജകൾ ബുധനാഴ്ച പുലർച്ചെ മൂന്നിന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്.
സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുള്ളതിനാൽ 2000 സ്ലോട്ടുകൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു ഭക്തരെ കടത്തിവിടൂ.
സന്നിധാനത്തു ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്ക്കലിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ജനുവരി14നാണ് മകരവിളക്ക്.